(അൽ അൻസാർ സെന്ററിന് വേണ്ടി എഴുതിയത്)
ധനം മനുഷ്യന്റെ നിലനിൽപ്പിന്ന് ഏറ്റവും അനിവാര്യമായ ഒരു ഘടകമണ്. മറ്റെല്ലാമെന്നത് പോലെത്തന്നെ എല്ലാവർക്കും ഒരു പോലെ ഇത് നൽകപ്പെട്ടിട്ടില്ല. നമ്മുടെ സമ്പത്തും മറ്റ് കൈവശമുള്ളതുമെല്ലാം തന്റെ പരിശ്രമഫലമായി മാത്രമുണ്ടായതാണെന്നും അതിന്റെ പൂർണ്ണ ഉടമസ്ഥാവകാശം തന്റേതുമാത്രമാണെന്നുമാണ് പൊതുവേ മനുഷ്യന്റെ ചിന്ത. എന്നാൽ സാക്ഷാൽ ഉടമസ്ഥൻ സ്രൃഷ്ടാവും സംരക്ഷകനും സർവ്വലോക പരിപലകനുമായ അല്ലാഹുവാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. “അല്ലാഹുവിന്റേതാകുന്നു ആകാശ ഭൂമികളിലുള്ളതെല്ലാം. അല്ലാഹുവിങ്കലിലേക്കാണ് കാര്യങ്ങൾ മടക്കപ്പെടുന്നത്”. (വിശുദ്ധ ഖുർആൻ 3:109) തന്റെ സ്വത്ത് തനിക്ക് ഇഷ്ടമുള്ളത്പോലെ സൂക്ഷിച്ച് വെക്കുകയോ ചെലവഴിക്കുകയോ ചെയ്യുമെന്ന് പറയാൻ ഒരു സത്യവിശ്വാസിക്ക് അവകാശമില്ല. എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹു നമുക്ക് നൽകിയ ധനം അവന്റെ കൽപനാനിർദ്ദേശമനുസരിച്ച് മാത്രമേ വിനിയോഗിക്കേണ്ടതും ക്രയവിക്രയം ചെയ്യേണതും.
ദാനധർമ്മങ്ങളെ പുണ്യകരമയി അവതരിപ്പിക്കത്ത മതങ്ങളില്ല. എന്നാൽ മതങ്ങളുടെ പേരിലാണ് സാമ്പത്തിക ചൂഷണങ്ങൾ എമ്പാടും നടക്കുന്നത്. ആത്മീയ്യ കേന്ദ്രങ്ങളായി ചിത്രീകരിക്കപ്പെടുന്നവിടങ്ങളിൽ കാണിക്കകൾ അർപ്പിക്കുന്നത്കൊണ്ടോ അവിടുങ്ങളിലെ പൂജാരിമാർക്കും ഭിക്ഷാംദേഹികൾക്കും വിതരണം ചെയ്യപ്പെടുന്ന തുട്ടുകൾകൊണ്ടോ സമൂഹത്തിന്റെ ഉന്നമനമോ ദാരിദ്ര്യ നിർമ്മാർജ്ജനമോ സാധ്യമാകുന്നില്ല. എന്നാൽ ഇസ്ലാം നിർബന്ധകർമ്മമായി നിശ്ചയിച്ച 'സകാത്ത്' വ്യവസ്ഥാപിതവും സമൂഹത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുതകുന്ന വിധത്തിൽ ക്രമീകരിച്ചതുമായ ഒരു സമ്പത്തിക പദ്ധതിയാണ്.
സാമ്പത്തിക രംഗത്തെ നീതിയും സമത്വവും കൈവരിക്കാൻ ഉപയുക്തമായ രീതിയിലാണ് സകാത്ത് സംവിധാനിക്കപ്പെട്ടിട്ടുള്ളത്. സമ്പത്ത് കെട്ടിപ്പൂട്ടി വെക്കാതെ ഉപകാരപ്രതമായ രീതിയിൽ വിതരണം ചെയ്യാൻ സമ്പന്നർ നിർബന്ധിതരാകുമ്പോഴാണ് അവ പൊതു സമൂഹത്തിന് ഉപയോഗപ്പെടുന്നത്. ഇത് പൊതു സമൂഹത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് സഹായകമാവുന്നു. ഇസ്ലാം നിശ്കർഷിക്കുന്ന വിധം സകാത്തിന്റെ ശാസ്ത്രീയമായ ശേഖരണ വിതരണം സമൂഹത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഒരു പരിധിവരെ സഹായകമാവുമെന്നതിൽ സംശയമില്ല. ഒരിക്കൽ സകാത്ത് സ്വീകരിച്ചവർ അത് മൂലം ഉപജീവന മാർഗ്ഗം കണ്ടെത്തുകയും ക്രമേണ സകാത്ത് നൽകാൻ ബാധ്യസ്ഥനാകുന്ന രീതിയിൽ വളരുകയും ചെയ്യുമ്പോൾ കാലക്രമത്തിൽ സകാത്തിന്റെ അവകാശികൾ വിരളമായിത്തീരുന്ന അവസ്ഥ സംജാതമായേക്കാം. പരിശുദ്ധ ഖുർആനിൽ നമസ്കരത്തോടൊപ്പം ഇരുപത്തി എട്ട് സ്ഥലത്ത് സകാത്തിനെ കുറിച്ച് ആവർത്തിച്ച് പരാമർശിക്കുന്നുണ്ട്. ഇത്തന്നെ അതിന്റെ പ്രാധാന്യവും ഗൗരവവും സൂചിപ്പിക്കുന്നു. സകാത്ത് ധനികന്റെ ഔദാര്യമല്ല. മറിച്ച് പാവപ്പെട്ടവനെ അവകാശമാണ്. സകാത്ത് നൽകാതിരിക്കുന്നത് ഗൗരവതരമായ കുറ്റമാണ്. സമ്പന്നനായ ഒരാൾക്ക് സകാത്ത് കൊടുക്കാതെ മുസ്ലിമായി ജീവിക്കാൻ സാധ്യമല്ല. ഒരാൾ മുസ്ലിമായി എന്ന് അംഗീകരിക്കപ്പെടുന്നത് തന്നെ നമസ്കാരത്തോടൊപ്പം സകാത്ത് നൽകുകയും കൂടി ചെയ്യമ്പോഴാണ്. വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നു “എന്നാൽ അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവ്വഹിക്കുകയും, സകാത്ത് നൽകുകയും ചെയ്യുന്ന പക്ഷം അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളാകുന്നു.” (9: 11)
ശരീരം കഴിഞ്ഞാൽ പിന്നെ മനുഷ്യന് നൽകപ്പെട്ട അനുഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ് സമ്പത്ത്. ഒരു വിശ്വാസിയുടെ ശരീരം കൊണ്ട് നിർവ്വഹിക്കാവുന്ന ഏറ്റവും മഹത്തായ കർമ്മമാകുന്നു നമസ്കാരം. ഒരു നദിയിൽ ഒരാൾ ഒരു ദിവസം അഞ്ചുതവണ കുളിക്കുമ്പോൾ എപ്രകാരം അയാൾ അഴുക്കുകളിൽ നിന്ന് ശുദ്ധിയാകുന്നുവോ അത് പോലെ അഞ്ചു നേരത്തെ നമസ്കാരം വിശ്വാസിയെ ആത്മീയമായി ശുദ്ധീകരിക്കുമെന്നാണ് തിരുനബി വചനം. സമ്പത്ത് ശുദ്ധീകരിക്കപ്പെടാനാണ് സകാത്ത്. സകാത്ത് നൽകുന്നതിലൂടെ സമ്പത്തും വ്യക്തിയും ശുദ്ധമാകുമെന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു. ‘അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളിൽ നിന്ന് നീ വാങ്ങുകയും, അവർക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാർത്ഥിക്കുകയും ചെയ്യുക’. (9:103)
സമ്പത്തിനോടുള്ള അത്യാർത്തിയാണ് മനുഷ്യനെ പലപ്പോഴും കുറ്റ കൃത്യങ്ങളിലേക്ക് നയിക്കുന്നത്. സമ്പത്തിന്റെ കേന്ദ്രീകരണം ദാരിദ്ര്യത്തേയും അതോടൊപ്പം സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തേയും ഇവമൂലം സാമ്പത്തിക കുറ്റകൃത്യങ്ങളേയും വളർത്തുന്നു. എങ്ങിനെയെങ്കിലും നാല് കാശുണ്ടാക്കണം എന്ന ചിന്ത ശെരിതെറ്റുകളെയും ന്യായാന്യായങ്ങളേയും അപ്രസക്തമാക്കുന്നു. കാരുണ്യം ദയാനുകമ്പ സമത്വബോധം എന്നീ സൽഗുണങ്ങളെ കരിച്ചുകളയുന്നു. കഠിനാധ്വാനം ചെയ്ത് തങ്ങളുടെ കുടുംബത്തിന് മതാപിതാക്കളെ സംരക്ഷിക്കുന്നതിന് മക്കളുടെ പഠനത്തിന് പെണ്മക്കളുടെ വിവാഹത്തിന് എന്നിങ്ങനെ അൽപാൽപമായി സ്വരൂപിച്ച് വെക്കപ്പെടുന്നവ അപഹരിക്കപ്പെടുന്നു. തട്ടിപ്പുകളും വഞ്ചനകളും നിർബാദം തുടരുന്നു. 'ആപ്പിളും’, സ്പെക്ട്രവും, മണിചെയ്നും, ഫ്ലാറ്റും, ഭൂമി കയ്യേറ്റവും എന്നു വേണ്ട പലതും അരങ്ങുവാഴുന്നു..
സകാത്ത് സാമ്പത്തിക രംഗത്തെ ഒരു ത്യാകമാണ്. ആ ത്യാകം സമൂഹത്തോടുള്ള ബാധ്യതാണ്. ദരിദ്രരോടുള്ള കാരുണ്യവും ദയയുമാണ്. തന്റെ സമ്പത്തിന്റെ ശുദ്ധീകരണമാണ്. എല്ലാറ്റിനുമുപരി ദൈവം തമ്പുരാനുള്ള മഹത്തായ ആരാധനയാണ്. ബഹുമുഖ ഗുണങ്ങൾ സകാത്ത് നൽകുക വഴി സധ്യമാകുന്നു.
പാവപ്പെട്ടവന്റെ ദീന രോധനവും കണ്ണു നീർക്കണങ്ങളും ഈ സമൂഹത്തിന്റെ മുന്നിൽ ചോദ്യ ചിഹ്നമായി നിലനിൽക്കുമ്പോൾ അവ കണ്ടില്ലെന്ന് നടിച്ച് സമ്പത്ത് കെട്ടിപ്പൂട്ടി വെച്ച് അതിൽ അഹങ്കരിക്കുന്നവരുടെ മുന്നിൽ സ്വർഗ്ഗീയകവാടം കൊട്ടിയടക്കപ്പെടുമെന്ന് മാത്രമല്ല ഭയാനകമായ ശിക്ഷ അവരെ കാത്തിരിക്കുന്നു. സകാത്ത് നൽകാത്തവരുടെ ധനം പരലോകത്ത് അവരുടെ കഴുത്തിൽ മാലയായി ചാർത്തുമെന്നും നെറ്റിയിലും മുതുകിലും പാർശ്വഭാഗങ്ങളിലും അവ മൂലം ചൂട് വെക്കപ്പെടുമെന്നും പരിശുദ്ധ ഖുർആൻ താക്കീത് നൽകുന്നു. അത്തരം ഹതഭാഗ്യരുടെ കൂട്ടത്തിൽ നിന്ന് രക്ഷനേടാൻ നമുക്ക് പരിശ്രമിക്കാം. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. അമീൻ
0 comments:
Post a Comment