17.8.12

0 ഫിത്വ്‌ർ സകാത്ത്‌


(2012 ആഗസ്റ്റ്‌ 17 ന്‌ 4PM ന്യൂസിൽ പ്രസിദ്ധീകരിച്ചത്‌)
വിശുദ്ധിയുടെ നിറവിൽ മുസ്ലിംലോകം ഈദ്‌ ആഘോഷത്തിന്നായി തെയ്യാറെടുക്കുന്നു. കഴിഞ്ഞുപോയ ദിനരാത്രങ്ങൾ വിശ്വാസികൾക്ക്‌ ആനന്ദമേകി. നാഥന്റെ കൽപനകൾ ശിരസാ വഹിച്ച്‌ ആഹാര പാനിയങ്ങൾ ഉപേക്ഷിച്ചും ദീർഗ്ഗമായി നമസ്കരിച്ചും ഖുർആൻ പാരായണവും പ്രാർത്ഥനകളും മറ്റുമായി തന്റെ രക്ഷിതാവിലേക്ക്‌ അടുക്കാൻ പ്രയത്നിച്ചതിലുള്ള സംതൃപ്തിയോടെ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ്‌. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം; തന്റെ പഞ്ചേന്ദ്രിയങ്ങളേ നിയന്ത്രിച്ചു. നോമ്പിന്റെ ചൈതന്യം നില നിർത്താൻ പരമാവധി ശ്രദ്ധിച്ചു. എങ്കിലും വീഴ്ചകൾ വന്നു പോവാം അത്‌ മനുഷ്യ സഹജമാണ്‌. അവ പരിഹരിക്കപ്പെടുകയും നോമ്പിന്റെ മുഴുവൻ പ്രതിഫലവും ലഭിക്കുകയും വേണം. അതിനുള്ള അവസരമാണ്‌ സർവ്വ ശക്തനായ തമ്പുരാൻ സകാത്തുൽ ഫിതർ നിർബന്ധമാക്കിയതിലൂടെ നൽകിയത്‌.
അത്‌ നോമ്പുകാരന്‌ തന്നിൽ നിന്നും വന്നുപോയ അനാവശ്യങ്ങളിൽ നിന്നും പോരായ്മകളിൽ നിന്നുമുള്ള ശുദ്ധീകരണവും സാധുവിനുള്ള ഭക്ഷണവുമാണ്‌. ഇബ്‌നു അബ്ബാസ്‌ (റ) റസൂലിൽ (സ) നിന്നും ഉദ്ധരിക്കുനു നോമ്പുകാരനിൽ വന്നിരിക്കുന്ന ചെറിയ വീഴ്ചകളേയും പാപങ്ങളേയും ശുദ്ധീകരിക്കുവാനും പാവങ്ങൾക്ക്‌ ഭക്ഷണമായും സകാത്തുൽ ഫിത്വർ നിർബന്ധമാക്കുകയുണ്ടായി’ (അബൂദാവൂദ്‌). നോമ്പു തുറക്കുക എന്നതിന്‌ ഫിത്വർ എന്നാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌. ആ പദമാൺ​‍്‌ 'ഈദുൽ ഫിത്വർ, സകാതുൽ ഫിത്വർ' എന്നിവയിലുമുള്ളത്‌. അഥവാ ഒരുമാസക്കാലം നീണ്ട്‌ നിന്ന നോമ്പിന്റെ തുറക്കൽ’. അതാണ്‌ ഈദുൽ ഫിത്വറും അതിനോട്‌ ചേർന്ന്‌ നിൽക്കുന്ന സകാത്തുൽ ഫിത്വറും.

സകാത്തുൽ ഫിത്വർ ധനികർ അഥവാ സമ്പന്നർ മാത്രം നൽകേണ്ട ഒന്നല്ല. പെരുന്നാൾ ദിനം തനിക്കും നിർബന്ധമായും തന്റെ ബാധ്യതയിൽ കഴിയേണ്ടവർക്കുമുള്ള മിതമായ ഭക്ഷണത്തിനുള്ളത്‌ കഴിച്ച്‌ മിച്ചമുള്ളവർക്കെല്ലാം അത്‌ നിർബന്ധമായിത്തീരുന്നു. മതാപിതാക്കൾ, ഭാര്യ, മക്കൾ, വേലക്കാർ തുടങ്ങിയവർക്ക്‌ വേണ്ടി കുടുംബ നാഥൻ അത്‌ നൽകണം. നാട്ടിലെ മുഖ്യാഹാരം ഒരാൾക്ക്‌ ഒരു സ്വാഅ​‍്‌ അതായത്‌ ആധുനിക അളവ്‌ അനുസരിച്ച്‌ ഏകദേശം 2.4 കി.ഗ്രാം ആണ്‌ കണക്കാക്കപ്പെടുന്നത്‌. പെരുന്നാൾ നമസ്കാരത്തിന്ന്‌ മുൻപ്‌ വിതരണം ചെയ്താലേ അവ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ്‌ പ്രവാചക ചര്യയിൽ നിന്നും സ്വഹാബികളൂടെ നടപടികളിൽ നിന്നും വ്യക്തമാവുന്നത്‌. റസൂൽ (സ) പറഞ്ഞതായി ഇങ്ങനെ കാണാം"ആരെങ്കിലുമത്‌ (ഫിത്വർ സകാത്ത്‌) നമസ്കാരത്തിന്‌ മുൻപ്‌ വിതരണം ചെയ്താൽ അത്‌ സകാത്തുൽ ഫിത്വർ ആകുന്നു. ആരെങ്കിലും അത്‌ നമസ്കാരത്തിന്‌ ശേഷമാണ്‌ കൊടുത്ത്‌ വീട്ടുന്നതെങ്കിൽ അത്‌ സ്വദഖകളിൽ പെടുന്ന ഒരു സ്വദഖ മാത്രമാകുന്നു".(അബൂദാവൂദ്‌)

മുസ്ലിംകൾക്ക്‌ രണ്ട്‌ ആഘോഷങ്ങളാണുള്ളത്‌. ഈദുൽ ഫിത്വറും, ഈദുൽ അധയും. ഭക്തിയുടേയും സാഹോദര്യത്തിന്റെയും സാമൂഹിക ആഘോഷമാവണം പെരുന്നാൾ. ആഘോഷം അതിർ കവിയാനോ മത ശാസനകൾക്ക്‌ വിരുദ്ധമാവനോ പാടില്ല. റമദാനിൽ നേടിയെടുത്ത ചൈതന്യത്തേയും ജീവിത വിശുദ്ധിയേയും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള വിനോദങ്ങൾ വിശ്വാസികൾക്ക്‌ ഭൂഷണമല്ല. കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാനും സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കാനും അത്‌ വഴി ഉത്തമ സമൂഹമായി മാറാനുമാവണം ഈദ്‌ കൊണ്ട്‌ സാധ്യമാവേണ്ടതുണ്ട്‌. അതിന്‌ ഈ ഈദ്​‍ അവസരമേകട്ടെ.

0 comments: